Trending

തീര്‍ഥാടനം മനുഷ്യ മനസ്സിനെ വിശാലമാക്കുന്നു :സി.മുഹമ്മദ് ഫൈസി

ജിദ്ദ: ഏതൊരു മതവിഭാഗത്തിന്റെയും തീര്‍ഥാടനം മനുഷ്യമനസ്സിനെ വിശാലമാക്കുന്നവെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജിദ്ദയില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ സാംസ്‌കാരിക കേരളത്തിലടക്കം മനുഷ്യമനസ്സുകള്‍ സ്വന്തത്തിലേക്ക് ചുരുങ്ങുകയും വികലമായ ചിന്തകള്‍ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മനുഷ്യന്റെ മനസ്സുകള്‍ വിശാലമായി മാനവ സൗഹൃദങ്ങള്‍ക്ക് വഴി ഒരുക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനമാണ് ഹജ്ജ് എന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ കേള്‍ക്കുക, പരിഹാരം നിര്‍ദ്ദേശിക്കുക, അതിനായി പ്രവര്‍ത്തിക്കുക എന്ന മലയാളികള്‍ക്ക് മാത്രമുള്ള പ്രകൃതം ലോകത്തെവിടെയും നമുക്ക് കാണാന്‍ സാധിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാളി സന്നദ്ധ സംഘടനകളുടെ ഹജ്ജ് വൊളന്റിയര്‍ സേവനം. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര ഗവണ്‍മെന്റ് തന്നെ തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്തി സന്നദ്ധ സംഘടനകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഹജ്ജ് പൂര്‍ണ വിജയത്തില്‍ എത്തിക്കാന്‍ സഹായിച്ചു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങള്‍ കേരള ഹജ്ജ് കമ്മിറ്റിക്കും ലഭിച്ചിട്ടുണ്ട്. കേരള ഹജ്ജ് കമ്മിറ്റിക്ക് വേണ്ടി എല്ലാ സന്നദ്ധ സംഘടകളെയും വൊളന്റിയര്‍മാരെയും അനുമോദിക്കുന്നു. കൂടുതല്‍ അനുമോദനങ്ങള്‍ക്കും പ്രശംസകള്‍ക്കും അവര്‍ അര്‍ഹരാണെന്നും സി മുഹമ്മദ് ഫൈസി കൂട്ടിച്ചേര്‍ത്തു.

സൗദി ഗവണ്‍മെന്റ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ പ്രശംസനീയമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഹാജിമാരുടെ സുരക്ഷക്കും സേവനത്തിനുമായി ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിനെത്തുന്നത്. കേരളത്തിലെ മതപരമായ സാഹചര്യങ്ങളും ഗള്‍ഫ് സ്വാധീനവുമാണ് ഹാജിമാരുടെ എണ്ണത്തിലുള്ള വര്‍ധനവിന് കാരണമെന്നാണ് മനസ്സിലാക്കുന്നത്. മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമേയുള്ളു. ഇതിനുവേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ ജനപ്രതിനിധികളെയും സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് അവസരമൊരുക്കിയതിലൂടെ സഫ മര്‍വയുടെയും സംസത്തിന്റെയും ഹാജറാ ബീവിയുടെയും ചരിത്രം കൂടുതല്‍ അനുസ്മരിക്കപ്പെടുന്നു. ഹജ്ജില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം കൂടുതല്‍ പ്രസക്തമാകുന്നു. വനിതാ തീര്‍ഥാടകര്‍ക്കായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍മിച്ച ലേഡീസ് ബ്ലോക്ക് ശ്രദ്ധേയമാണ്. ഇത് മെച്ചപ്പെട്ട സേവനങ്ങള്‍ ഹാജിമാര്‍ക്ക് ലഭിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി ഗവണ്‍മെന്റ് തീര്‍ഥാടകരുടെ സൗകര്യത്തിനായി നടപ്പിലാക്കുന്ന പുതിയ വിസാനടപടികളെക്കുറിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുവണ്ടി 470 കെട്ടിടങ്ങളിലായി 3500 മുറികളും 600 ബെഡുകളും ഒരുക്കിയിരുന്നു. ഹാജിമാര്‍ക്കായി സൗദി ഭരണകൂടം സൗജന്യ ചികിത്സയാണ് നല്‍കിയത്. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഒരുക്കിയ മീറ്റ് ദ പ്രസ്സില്‍ ഫോറം ആക്ടിങ് പ്രസിഡന്റ് ജാഫറലി പാലക്കോടും ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായിയും പങ്കെടുത്ത് വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.
Previous Post Next Post
3/TECH/col-right