മഴ ശക്തമായി പെയ്യുന്നത് കാരണം താമരശ്ശേരി ചുരത്തിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ.ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചുരം മുഴുവനായി അടച്ചിടാനാണ് തീരുമാനം.
മഴ കുറയാത്തതും, അവിടെ നിൽക്കുന്നത് സുരക്ഷിമല്ലാത്തത് കൊണ്ടും ദുരന്ത മേഖലയിൽ നിന്നും രക്ഷാ ദൗത്യസംഘം തിരിച്ചു പോയതായി റിപ്പോർട്ട്. ചുരം എപ്പോൾ തുറക്കും എന്ന് പറയാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ലക്കിടയിലും, അടിവാരത്തും നിൽക്കുന്ന വാഹന യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കാൻ ശ്രമിക്കണം.
കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിച്ചുവിടും.
ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. വലിയ അപകടം തലനാരിഴക്കാണ് വഴിമാറിയത്. ചുരത്തിൽ മഴ പെയ്യുന്നത് സാഹചര്യം രൂക്ഷമാക്കുകയാണ്.