Trending

സായാഹ്ന വാർത്തകൾ.

2025 | ജൂലൈ 3 | വ്യാഴം 
1200 | മിഥുനം 19 | അത്തം 

◾ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇവര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു അതിനുള്ളില്‍ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

◾ കോട്ടയം മെഡിക്കല്‍ കോളേജിലെ തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.

◾ ജാനകി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയും ഈ വിഷയത്തില്‍ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ ചെയ്തികളില്‍ മൗനം തുടരുകയാണെന്നും സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തിയ വേണുഗോപാല്‍, സുരേഷ് ഗോപി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.

◾ ഡോ. ഹാരിസിന്റെ ആരോപണങ്ങള്‍ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്നതിലെ സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പര്‍ച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും ഹാരിസിന്റെ തുറന്നുപറച്ചില്‍ അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കല്‍. പെട്ടെന്ന് നടപടി വന്നാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് ഡോ. ഹാരിസ് ചിറക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നടപടിയെ ഭയക്കുന്നില്ലെന്നും എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നുംഡോ. ഹാരിസ് പറഞ്ഞു. തന്റെ മാര്‍ഗം തെറ്റായിരുന്നുവെന്ന്  ബോധ്യമുണ്ടെന്നും മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നും പക്ഷേ അതിന് ഫലം ഉണ്ടായി എന്നും  ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുന്ന രോഗികളുടെ പുഞ്ചിരിയില്‍ എല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ ആരോഗ്യ മന്ത്രി അട്ടര്‍ ഫെയ്ലിയര്‍ ആണെന്നും ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായി എന്നും കെ മുരളീധരന്‍ . വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നും തെറ്റ് തിരുത്താന്‍ തയ്യാറായില്ലെന്നും സംസ്ഥാനം കണ്ട ഏറ്റവും മോശം ആരോഗ്യ മന്ത്രിയാണ് വീണ ജോര്‍ജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഗര്‍ണറുടെ കൂലിത്തല്ലുകാരനെപ്പോലെയാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. അത്തരത്തിലുള്ള ഒരു ചട്ടമ്പിത്തരവും അംഗീകരിച്ചു കൊടുക്കാന്‍ തയ്യറാല്ലെന്നും ഇത് കേരളമാണെന്നും മന്ത്രി പറഞ്ഞു. പരിപാടി റദ്ദാക്കി എന്നറിഞ്ഞിട്ടും പരിപാടിയില്‍ പങ്കെടുത്ത ഗവര്‍ണര്‍ ഗുരുതര ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

◾ ഉന്നതവിദ്യാഭ്യാസം മേഖലയെ സംഘവരിവാറിന്റെ ഇംഗിതത്തിന് അനുസരിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ഗവര്‍ണറുടെ ചട്ടുകമായി വി.സിയെ ഉപയോഗിക്കുന്നുവെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ്.എം.സജി. സംഘപരിവാറിനെ പ്രതിരോധിച്ചു എന്നതാണ് രജിസ്ട്രാര്‍ക്ക് എതിരെ കണ്ട കുറ്റമെന്നും സംഘപരിവാറിനെ പാഠപുസ്തകത്തിലും സര്‍വകലാശാലയിലും കുത്തി നിറയ്ക്കാനുള്ള ശ്രമം എസ്എഫ്ഐ പ്രതിരോധിക്കുമെന്നും  എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പ്രതികരിച്ചു.

◾ ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റദ്ദാക്കിയതില്‍ സസ്പെന്‍ഷന്‍ ലഭിച്ച കേരള സര്‍വകലാശാല രജിസ്ട്രാറെ വെട്ടിലാക്കി എ ബി വി പി. സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാര്‍ ഭാരതാംബ ചിത്രമുള്ള പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രമടക്കം എ ബി വി പി പുറത്തുവിട്ടു. അനില്‍ കുമാര്‍ പ്രിന്‍സിപ്പളായിരുന്നപ്പോള്‍ ശ്രീ അയ്യപ്പ കോളേജില്‍ ഭാരതാംബ ചിത്രത്തിന് മുന്നിലെ പരിപാടിയില്‍ പങ്കെടുത്ത ചിത്രമാണ് എ ബി വി പി പുറത്ത് വിട്ടത്. അന്നില്ലാത്ത എന്ത് വര്‍ഗീയതയാണ് ഇന്നെന്നും എ ബി വി പി ചോദിച്ചു.

◾ രജിസ്ട്രാര്‍ക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു. വിസിയുടേത് അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രി വിമര്‍ശിച്ചു. നിയമോപദേശം തേടിയ ശേഷം സര്‍ക്കാരും കോടതിയെ സമീപിക്കുമെന്നും യൂണിവേഴ്സിറ്റിയിലെ സംഘര്‍ഷാത്മകമായ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് മാറിനില്‍ക്കാമായിരുന്നുവെന്നും ചിത്രമെങ്കിലും മാറ്റമായിരുന്നുവെന്നും മന്ത്രി വിശദമാക്കി.

◾ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിയനുസരിച്ച് പെരുമാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ജാതിയും മതവും പ്രചരിപ്പിക്കുന്ന ആളായി ഗവര്‍ണര്‍ മാറരുതെന്നും ഗവര്‍ണര്‍ മതപ്രചരണവും രാഷ്ട്രീയ പ്രചരണവും നടത്തരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കില്ലെന്നും അത് നിയമപരമായി നിലനില്‍ക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾ രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാര്‍ച്ചില്‍ പൊലീസിന് സുരക്ഷാവീഴ്ചയുണ്ടായതായി ഗവര്‍ണര്‍. സംഭവത്തില്‍ ഡിജിപിയെ രാജ്ഭവന്‍ അതൃപ്തി അറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടികടന്ന് പ്രധാന ഗേറ്റുവരെ എത്തിയത് സുരക്ഷവീഴ്ചയെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നു. ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

◾ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി. സര്‍ക്കാരിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ടികെ അഷ്‌റഫിനെ സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹിയാണ് എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകനായ ടികെ അഷ്റഫ്.

◾ കൂത്തുപറമ്പ് വെടിവയ്പ്പില്‍ റവാഡ ചന്ദ്രശേഖര്‍ തെറ്റുകാരനല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. കൂത്തുപറമ്പില്‍ ആദ്യം നടന്ന ലാത്തിച്ചാര്‍ജ് ആണ് വെടിവെയ്പ്പില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖര്‍ അല്ലെന്നും മന്ത്രിയുടെ എസ്‌കോര്‍ട്ടില്‍ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

◾ ഖദറാണ് ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഖദര്‍ വസ്ത്രം കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഖദര്‍ കോണ്‍ഗ്രസുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാകണം എന്നുമാണ് വിഷയത്തില്‍ തിരുവഞ്ചൂര്‍ പ്രതികരിച്ചത്. എല്ലാ പാര്‍ട്ടിയിലെയും ചെറുപ്പക്കാര്‍ കളര്‍ഫുള്‍ വസ്ത്രം തെരഞ്ഞെടുക്കുന്നുവെന്നും കളറായി നടക്കുകയെന്നതാണ് അവരുടെ മോഹമെന്നും അദ്ദേഹം പറഞ്ഞു.

◾ ഖദറിന്റെ വെണ്‍മ നിലനിര്‍ത്താന്‍ ഉജാല മുക്കിയാല്‍ മതി പക്ഷേ അതിന്റെ നന്മ നിലനിര്‍ത്താന്‍ ജീവിത വിശുദ്ധിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. താന്‍ പരമ്പരാഗത നേതാക്കളുടെ ശൈലിയില്‍ പോകുന്ന ആളല്ലെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തും ഖദര്‍ ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ ഖദറിനെ ബഹുമാനത്തോടെ കാണുന്നുവെന്നും ഖദര്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും നാളെ താനും ഖദര്‍ ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

◾ വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ താല്‍പര്യമാണെന്ന് ഹൈബി ഈഡന്‍. വസ്ത്രത്തിലും ഭക്ഷണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഫാസിസ്റ്റ് ശക്തികളാണെന്നും കോണ്‍ഗ്രസ് നേതൃത്വം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ഖാദി ധരിച്ചല്ല ആദ്യം നിയമസഭയില്‍ പോയതെന്നും ഹൈബി  കൂട്ടിച്ചേര്‍ത്തു.

◾ ജനങ്ങളുമായി ഇടപഴകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പോലീസിനെയും പട്ടാളത്തെയും പോലെ യൂണിഫോം ആവശ്യമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. സമ്പന്നന്മാര്‍ക്കു മാത്രം ധരിക്കാന്‍ കഴിയുന്ന ഖദര്‍ ലാളിത്യത്തിന്റെ പ്രതീകമല്ലെന്നും സ്വാതന്ത്ര്യ സമര കാലത്ത് വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായി സ്വാശ്രയത്വത്തിന്റെ ചിഹ്നമായും സമരായുധവുമായാണ് ഗാന്ധിജി ഖദറിന്റെ കണ്ടത്. കാളവണ്ടി യുഗത്തില്‍ നിന്നും ഹൈടെക് യുഗത്തില്‍ എത്തി നില്‍ക്കുന്ന ഈ കാലത്ത് ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ചര്‍ക്കയ്ക്കു പകരം കമ്പ്യൂട്ടര്‍ ചിഹ്നമാക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഖദര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് ഭരണ ഘടനാ ഓര്‍മിപ്പിച്ച് കൊണ്ട് അജയ് തറയിലിന്റെ പ്രതികരണം. ഖാദി ഉപയോഗം എന്നതാണ് മെമ്പര്‍ ആകാനുള്ള യോഗ്യത. ഡ്രൈ ക്ലീനിങിന് നല്‍കിയാണോ യുവനേതാക്കള്‍ എന്നും ഷര്‍ട്ട് ഇടുന്നതെന്നും അജയ് തറയില്‍ ചോദിച്ചു. ഇതിലും തിരക്കുള്ള സമയത്ത് ഖദര്‍ ഇട്ടവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

◾ ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആളുകള്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാല്‍ ഖാദി മേഖല സംരക്ഷിക്കപ്പെടണമെന്നും വളരെ ഗൗരവതരമായ വിഷയങ്ങള്‍ നില്‍ക്കുമ്പോള്‍ അജയ് തറയിലിന്റെ ഖദര്‍ വിവാദം അനാവശ്യ ചര്‍ച്ചയായിപ്പോയെന്നും മുരളീധരന്‍ പ്രതികരിച്ചു.

◾ ഖാദി വസ്ത്രത്തെ തള്ളിപ്പറയാന്‍ തയ്യാറായ കോണ്‍ഗ്രസിലെ ചില നേതാക്കന്‍മാര്‍ നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയുമെന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി.ജയരാജന്‍. കോണ്‍ഗ്രസില്‍ സംഭവച്ചുകൊണ്ടിരിക്കുന്ന അപചയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

◾ പോക്സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും സിഡബ്ല്യൂസി കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്.

◾ തിരുവനന്തപുരം പോത്തന്‍കോട് തെരുവ് നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു. പോത്തന്‍കോട് ജംഗ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെയുള്ളവര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. നായയെ കണ്ടെത്താനായില്ല.

◾ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി നൗഷാദിന് സഹായം നല്‍കിയ ഒരാള്‍ കൂടി പിടിയിലായതായി പൊലീസ്. വയനാട് സ്വദേശിയെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു. അതേ സമയം, ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ് രംഗത്തെത്തിയിരുന്നു.

◾ ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിന്‍ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പ്രതി മൊഴി നല്‍കി. മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  മകള്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍  കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.

◾ ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിനെ(28) കൊലപ്പെടുത്തിയ കേസില്‍ അച്ഛന് പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍ ജോസ് മോന്‍ തോര്‍ത്ത് ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചപ്പോള്‍ മകളുടെ കൈകള്‍ പിടിച്ചുവെച്ച് സഹായിച്ചത് അമ്മ ജെസിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകവിവരം മറച്ചുവെച്ചതിന് ഇവരുടെ ഒരു ബന്ധുവിനെ കൂടി കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്.  

◾ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പട്ടികജാതിക്കാരനായ ചുമട്ടുതൊഴിലാളിയെ ഇന്‍സ്പെക്ടര്‍ മര്‍ദിച്ചതായി മുഖ്യമന്ത്രിക്ക് പരാതി. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി തെക്കെമഠത്തില്‍ സുരേഷ് ആണ് പരാതി നല്‍കിയത്. ഇന്‍സ്പെക്ടര്‍ സി രമേശ് അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് അകാരണമായി സുരേഷിന്റെ തലയിലും മുഖത്തും അടിച്ചുവെന്നാണ് പരാതി. സുരേഷ് ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

◾ ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ വിവാദം. തിരിച്ചറിയലിനായി ജനന സര്‍ട്ടിഫിക്കേറ്റ് മാത്രം ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയാണ് വിവാദത്തിന് കാരണമായത്. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടിയിലൂടെ 3 കോടി പേര്‍ക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിവരിച്ചു.

◾ മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. മാലിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായ മോചനം വേഗത്തില്‍ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

◾ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ 34 പേര്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ ഇന്നും തെരച്ചില്‍ നടത്തും. ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

◾ ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കും എന്ന നിലപാടില്‍ ഉറച്ച് ചൈന. ചൈനയുടെ പരമാധികാരത്തില്‍ വരുന്ന വിഷയമാണ് ഇതെന്നാണ് അവകാശവാദം. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടെയേ ദലൈലാമയെ തെരഞ്ഞെടുക്കാനാവൂ എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.

◾ ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.താരത്തിന്റെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്.

◾ യു.എസ് -ഇന്ത്യ വ്യാപാരക്കരാറിനെ കുറിച്ചുള്ള ആശങ്കയില്‍ സ്വര്‍ണം മേലേക്ക്. കേരളത്തില്‍ ഇന്ന് ഗ്രാം വില 40 രൂപ ഉയര്‍ന്ന് 9,105 രൂപയും പവന്‍ വില 320 രൂപ വര്‍ധിച്ച് 72,840 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണം മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായത് 1,520 രൂപയുടെ വര്‍ധന. പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിനു പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ പവന്‍ വിലയില്‍ 3,240 രൂപയോളം കുറവ് വന്നിരുന്നു. ലൈറ്റ്വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 7,470 രൂപയിലാണ് വ്യാപാരം. ഇക്കഴിഞ്ഞ ശനിയാഴ്ചയ്ക്ക് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 116 രൂപയിലെത്തി. മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യാന്തര സ്വര്‍ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഔണ്‍സിന് 3,349 ഡോളറിലാണ് വ്യാപാരം.

◾ കാര്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്ന ചാറ്റ്ജിപിടിയെ കണ്ണടച്ച് വിശ്വസിക്കുന്നത് അപകടമാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ചാറ്റ്ജിപിടിയെ ഉപയോഗിക്കാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങള്‍ അവര്‍ മുന്നോട്ട് വയ്ക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിക്കരുത്. ഡോക്ടറെ പോലെ പരിശോധനകള്‍ നടത്താന്‍ ഇതിന് കഴിയില്ല. നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെങ്കില്‍ ചില ഉപദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ശാശ്വത പരിഹാരം കാണാന്‍ കഴിയില്ല. ഗ്യാസ് ചോര്‍ച്ച, തീപിടുത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍, എന്തുചെയ്യണമെന്ന് ചോദിച്ച് സമയം കളയരുത്. സാമ്പത്തിക ആസൂത്രണത്തിന് ഉപദേശം സ്വീകരിക്കരുത്. രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിവരങ്ങള്‍ ചാറ്റ്ജിപിടിയില്‍ നല്‍കുന്നത് ഒഴിവാക്കുക. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നത് സഹായം തേടരുത്. ബ്രേക്കിംഗ് ന്യൂസ് പോലുള്ള തത്സമയ വിവരങ്ങള്‍ തേടരുത്. പന്തയങ്ങള്‍ വയ്ക്കാന്‍ ചാറ്റ്ജിപിടിയെ ഉപയോഗിക്കരുത്. ഭാവി ഫലങ്ങള്‍ പ്രവചിക്കാനും ഇതിന് കഴിയില്ല. വില്‍പത്രങ്ങളോ നിയമപരമായ കരാറുകളോ എഴുതാന്‍ ഇവ ഉപയോഗിക്കരുത്. കലാപരമായ ആശയങ്ങള്‍ കണ്ടെത്താന്‍ ചാറ്റ്ജിപിടിയെ ഉപയോഗിക്കാം, എന്നാല്‍ എഐ നിര്‍മ്മിത ഉള്ളടക്കത്തിന് അവകാശ വാദം ഉന്നയിക്കാന്‍ ആകില്ല.

◾ തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ 'ഹരിഹര വീര മല്ലു പാര്‍ട്ട് 1' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ എം രത്നം അവതരിപ്പിക്കുകയും എ ദയാകര്‍ റാവു നിര്‍മ്മിക്കുകയും ചെയ്ത ഈ ചിത്രം ജൂലൈ 24 ന് തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഡല്‍ഹി സുല്‍ത്താനേറ്റില്‍ നിന്ന് സനാതന ധര്‍മ്മത്തെ സംരക്ഷിക്കാന്‍ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവന്‍ കല്യാണിനെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ട്രെയ്ലറില്‍ അവതരിപ്പിക്കുന്നു. മുഗള്‍ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവന്‍ കല്യാണ്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഔറംഗസേബിന്റെ വേഷത്തില്‍ ബോബി ഡിയോള്‍ അഭിനയിച്ചിരിക്കുന്നു. കോഹിനൂര്‍ രത്നത്തിനായുള്ള പോരാട്ടം തുടരവേ വീര മല്ലു മുഗളരെ നേരിടുമ്പോഴാണ് ഈ ഇതിഹാസ തുല്യമായ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. പഞ്ചമി എന്ന കഥാപാത്രമായി നിധി അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം എത്തുന്നത്.

◾ പുതിയ സിനിമയുമായി വിനീത് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ വിനീത് വരുന്നത് ത്രില്ലര്‍ സിനിമയുമായാണ്. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് സിനിമ നിര്‍മിക്കുന്നത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. വിനീതും നിര്‍മാണത്തില്‍ പങ്കാളിയാകും. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്‍. നോബിള്‍ തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തും. അടുത്ത സുഹൃത്തുക്കളാണ് നോബിളും വിനീതും. നേരത്തെ നോബിള്‍ നായകനായ ഹെലന്റെ നിര്‍മാതാവായിരുന്നു വിനീത്. വിനീത് ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നോബിള്‍. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെപ്തംബര്‍ 25 നാണ് റിലീസ്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം.

◾ തുടര്‍ച്ചയായി മൂന്നാം മാസവും ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയ് യെ പിന്നിലാക്കി മഹീന്ദ്ര രണ്ടാം സ്ഥാനത്ത്. എസ്യുവി കളിലൂടെ മാത്രമാണ് മഹീന്ദ്ര ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ 47306 വാഹനങ്ങളാണ് മഹീന്ദ്ര ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടേയ്ക്ക് 44024 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ടാറ്റയുടെ ജൂണിലെ വില്‍പന 37083 യൂണിറ്റുകളായിരുന്നു. എസ് യു വികളായ ബൊലേറോ, ബൊലേറോ നിയോ, എക്സ്യുവി 3എക്സഒ, ഥാര്‍, ഥാര്‍ റോക്‌സ്, സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ എന്‍, എക്സ്യുവി 700, എക്സ്യുവി 400, ബിഇ 6, എക്സ്യുവി 9ഇ എന്നീ വാഹനങ്ങളുടെ വില്‍പനയിലൂടെയാണ് മഹീന്ദ്ര നേട്ടം കൈവരിച്ചത്. 2634 വാഹനങ്ങളാണ് ജൂണ്‍ മാസത്തില്‍ കമ്പനി കയറ്റുമതി ചെയ്തത്. 2024 ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 40022 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് 18 ശതമാനത്തിന്റെ വര്‍ധനവാണ് ഈ ജൂണില്‍ മഹീന്ദ്ര സ്വന്തമാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 152067 യൂണിറ്റുകളാണ് മഹീന്ദ്ര ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 124248 യൂണിറ്റായിരുന്ന സ്ഥാനത്ത് 22 ശതമാനത്തിന്റെ വര്‍ധനവ്.

◾ നദികള്‍ സംസ്‌കാരികനിര്‍മ്മിതിയില്‍ വഹിച്ച ചരിത്രപരവും സാമൂഹികവുമായ പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. നദികളുടെയും നദീതടങ്ങളുടെയും ഭൗമശാസ്ത്രപരവും പാരിസ്ഥിതികപരവുമായ പ്രത്യേകതകളും പ്രാധാന്യവും വിശകലനം ചെയ്യുന്നു. മലിനീകരണംപോലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ആധികാരികവിവരങ്ങളടങ്ങുന്ന രചന. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഒരു ഉത്തമപഠനസഹായി. 'നദികള്‍, നദീതടങ്ങള്‍, നദീതട സംസ്‌കാരങ്ങള്‍'. സുരേന്ദ്രന്‍ ചീക്കിലോട്. മാതൃഭൂമി. വില 136 രൂപ.

◾ നിരന്തരമായ പാചക ഇന്ധന ഉപയോഗം സ്ത്രീകളുടെ തലച്ചോറില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനം. കര്‍ണാടകയിലെ ശ്രീനിവാസ്പുരമെന്ന ഗ്രാമീണ മേഖലയെ ക്രേന്ദീകരിച്ചാണ് പഠനം നടത്തിയത്. യുഎസിലെ ചിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടെ പഠനത്തിന്റെ ഭാഗമായിരുന്നു. കൃത്യമായ വായുസഞ്ചാരമില്ലാത്ത ഇടത്തില്‍ പാചകം ചെയ്യാനായി ഖര ഇന്ധനം ഉപയോഗിക്കുന്നത് ഓക്‌സൈഡുകള്‍, കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍, ഹെവി മെറ്റല്‍സ് തുടങ്ങിയ മാലിന്യങ്ങള്‍ വായുവിലേക്ക് പുറന്തള്ളാനും ഇത് ശ്വസിക്കുന്നത് തലച്ചോറിലെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. അതില്‍ പ്രധാനം ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ആണെന്നും ഗവേഷകര്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് അടുക്കളയില്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതു കൊണ്ട് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് സ്ത്രീകളില്‍ വൈജ്ഞാനിക വൈകല്യം, ഓര്‍മ, യുക്തി, സംസാരം എന്നിവയെ ബാധിക്കും. ഇങ്ങനെയുള്ളവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗങ്ങള്‍ക്ക് സാധ്യതയും ഏറെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. 45 വയസിന് മുകളിലുള്ള 4,100 പേരുടെ തലച്ചോറിന്റെ എംആര്‍ഐ സ്‌കാനുകള്‍ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 85.20, പൗണ്ട് - 116.43, യൂറോ - 100.59, സ്വിസ് ഫ്രാങ്ക് - 107.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.07, ബഹറിന്‍ ദിനാര്‍ - 226.03, കുവൈത്ത് ദിനാര്‍ -279.26, ഒമാനി റിയാല്‍ - 221.58, സൗദി റിയാല്‍ - 22.72, യു.എ.ഇ ദിര്‍ഹം - 23.28, ഖത്തര്‍ റിയാല്‍ - 23.43, കനേഡിയന്‍ ഡോളര്‍ - 62.69.
Previous Post Next Post
3/TECH/col-right